മലപ്പുറം: കേരള കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവം ഇന്നു മുതൽ ഫെബ്രുവരി മൂന്നുവരെ തിരുനാവായയിൽ നടക്കും. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ ഇന്ന് രാവിലെ
11ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തുന്നതോടെ തിരുനാവായ നിളാതീരം ഭക്തസാന്ദ്രമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്യാസിമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിക്കഴിഞ്ഞു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലും ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ചടങ്ങിലേക്കുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറന്പ് കളരിയിൽനിന്നു ഘോഷയാത്രയായി എത്തിച്ചു. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്നു ശ്രീചക്രവുമായുള്ള രഥയാത്ര ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.
വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം 22ന് വൈകുന്നേരം തിരുനാവായയിലെത്തും. മേളയിലേക്കു വിവിധ ദേശങ്ങളിൽ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്ക് അരയാൽതൈ പ്രസാദമായി നൽകും. വിവിധപരന്പരകളുടെ പ്രത്യേക അനുഷ്ഠാനവും സത്സംഗങ്ങളും വിദ്വൽ സദസുകളും കളരി, യോഗ അനുഷ്ഠാനങ്ങളും കലാ അവതരണങ്ങൾ അടക്കം ഒട്ടേറെ പരിപാടികൾക്കു നിളാതീരം വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
ഫെബ്രുവരി മൂന്നിനു രാവിലെ നടക്കുന്ന അമൃതസ്നാത്തോടെയും യതി പൂജയോടെയും മഹോത്സവത്തിനു സമാപനമാകും. കുംഭമേളയ്ക്ക് റവന്യൂ വകുപ്പും പോലീസും വൻ സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. സുരക്ഷാ സംവിധാനമൊരുക്കാൻ ഒന്പത് തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. കൂടാതെ 300 പോലീസ് സേനാംഗങ്ങളെ രണ്ടു ബാച്ചുകളായി തിരിച്ച് കുംഭമേള അവസാന ദിവസം വരെ നിയമിക്കും. ആവശ്യമായി വന്നാൽ കൂടുതൽ സേനാംഗങ്ങളെ എത്തിക്കാനുള്ള സൗകര്യമൊരുക്കും.
കുംഭമേളയ്ക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോയിൽ നിന്ന് സർവീസുകൾ നടത്താൻ കഐസ്ആർടിസി ബജറ്റ് ടൂറിസം സെൽ സർവീസുകൾ നടത്തും. ഇതിൽ 55 സർവീസുകളിലേക്കുള്ള ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. ഇന്നലെ കാലചക്രം ബലി എന്ന പൂജാ കർമം മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടന്നു. ആചാര്യൻ കുഞ്ഞിരാമൻ പണിക്കർ നേതൃത്വം നൽകി. വിവിധ തലമുറകൾക്കുശേഷമാണ് ഈ കർമം വീണ്ടും നടത്തപ്പെടുന്നതിന് സാഹചര്യം ഒരുങ്ങിയതെന്നും സംഘാടകർ അറിയിച്ചു. പരാ എന്ന ദേവതാഭാവത്തെ പ്രോജ്വലിപ്പിയ്ക്കുന്ന ആരാധനാസന്പ്രദായമാണ് കാലചക്രം ബലി.